Glorious Gospel

Introduction To Romans

Site Administrator · 08 Sep 2026

# ആമുഖം # ഒന്ന്. റോമർക്കുള്ള ലേഖനം പുതിയനിയമത്തിൽ ഒരിക്കലും സുരക്ഷിതമായി വായിക്കപ്പെട്ടിട്ടില്ലാത്ത ഒരു ലേഖനമുണ്ട്. ഏതാനും നൂറ്റാണ്ടുകൾ കൂടുമ്പോൾ ആരെങ്കിലും അത് തുറക്കുന്നു — അതിനെ പ്രശംസിക്കാനല്ല, വായിക്കാൻ — അപ്പോൾ ലോകത്തിൽ എന്തോ ഒന്ന് വഴിമാറുന്നു. മിലാനിലെ ഒരു തോട്ടത്തിൽ ഒരു കുഞ്ഞിന്റെ പാട്ടു കേട്ട്, അസ്വസ്ഥനായ ഒരു ആഫ്രിക്കൻ വാഗ്മീ അധ്യാപകൻ അരികിൽ കിടന്ന ചുരുൾ എടുത്ത് അതിന്റെ പതിമൂന്നാം അധ്യായത്തിലെ ഏതാനും വരികൾ വായിക്കുന്നു; എഴുന്നേൽക്കുമ്പോൾ അയാൾ മറ്റൊരു മനുഷ്യനാണ് — സഭ പിന്നീട് അദ്ദേഹത്തെ അഗസ്തീനോസ് എന്നു വിളിച്ചു. “ദൈവത്തിന്റെ നീതി” എന്ന വാക്കിൽ ഒരു ന്യായാധിപന്റെ ആവശ്യപ്പെടൽ മാത്രം കേട്ട് അതിനെ വെറുത്ത ഒരു ജർമ്മൻ സന്ന്യാസി, ഒന്നാം അധ്യായത്തിന്റെ പതിനേഴാം വാക്യവുമായി മല്ലിടുന്നു; ഒടുവിൽ ആ വാക്യം അയാളുടെ കൈകളിൽവെച്ച് തലകീഴായി മറിയുന്നു, താൻ വീണ്ടും ജനിച്ചതായും തുറന്ന വാതിലുകളിലൂടെ പറുദീസയിലേക്കു കടന്നതായും അയാൾ പിന്നീട് എഴുതി. ജോർജിയയിലെ പരാജയപ്പെട്ട ദൗത്യം കഴിഞ്ഞു മടങ്ങിയ, തനിക്കൊന്നുമില്ലെന്ന് ഉറപ്പിച്ച ഒരു ആംഗ്ലിക്കൻ വൈദികൻ, 1738 മേയ് 24-ന് ആൾഡേഴ്സ്ഗേറ്റ് സ്ട്രീറ്റിലെ ഒരു മുറിയിൽ മനസ്സില്ലാമനസ്സോടെ ഇരിക്കുമ്പോൾ ഈ ലേഖനത്തിന് മാർട്ടിൻ ലൂഥർ എഴുതിയ ആമുഖം വായിക്കുന്നത് കേൾക്കപ്പെടുന്നു — തന്റെ ഹൃദയം വിചിത്രമായി ചൂടാകുന്നതായി അനുഭവപ്പെട്ടുവെന്ന് അദ്ദേഹം തന്റെ ദിനക്കുറിപ്പിൽ രേഖപ്പെടുത്തി. ഒന്നാം ലോകമഹായുദ്ധത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ, താൻ പഠിച്ച ദൈവശാസ്ത്രത്തോട് മടുപ്പു തോന്നിയ ഒരു സ്വിസ്ഗ്രാമത്തിലെ വൈദികൻ ഇതിന് ഒരു വ്യാഖ്യാനം എഴുതുന്നു; ആ ഗ്രന്ഥം പുറത്തുവന്നപ്പോൾ ദൈവശാസ്ത്രജ്ഞരുടെ കളിസ്ഥലത്ത് ഒരു ബോംബ് വീണതുപോലെയായിരുന്നു എന്നു പറയപ്പെടുന്നു. നാലു മനുഷ്യർ, നാലു നൂറ്റാണ്ടുകൾ, ഒരൊറ്റ ലേഖനം. താൻ ഒരിക്കലും സന്ദർശിച്ചിട്ടില്ലാത്ത ഒരു സഭയ്ക്ക്, താൻ അതുവരെ കണ്ടിട്ടില്ലാത്ത ഒരു നഗരത്തിലേക്ക് എഴുതിയ ഒരു കത്തായിരുന്നു ഇതിനെല്ലാം മൂല കാരണം. നാം ഇപ്പോൾ ആ കത്തിലേക്ക് ഒരു എത്തിനോട്ടം നടത്താനുള്ള തയ്യാറെടുപ്പിലാണ്.

**പൗലോസിന്റെ മഹത്തായ കൃതി

ഒരു കലാകാരന്റെയോ സാഹിത്യകാരന്റെയോ ശില്പിയുടെയോ ജീവിതത്തിലെ ഏറ്റവും ഉന്നതമായ സൃഷ്ടിയെ “മാഗ്നം ഓപ്പസ്” എന്നു വിളിക്കുന്നു; സാധാരണ ഭാഷയിൽ മാസ്റ്റർപീസ്. ഷേക്സ്പിയറിന്റെ ഹാംലെറ്റിനെയോ മൈക്കലാഞ്ചലോയുടെ ദി ലാസ്റ്റ് ജഡ്ജ്മെന്റിനെയോ പോലെ, പൗലോസിന്റെ ദൈവശാസ്ത്രചിന്തയുടെ മഹത്തായ സമാഹാരമായാണ് പല പണ്ഡിതരും റോമാ ലേഖനത്തെ കാണുന്നത്. കൊരിന്ത്യർക്കുള്ള ലേഖനങ്ങൾ പോലുള്ള പല രചനകളും ഒരു സഭയിലെ പ്രത്യേക പ്രശ്നങ്ങൾക്കു മറുപടിയായാണ് രൂപപ്പെട്ടത്; വ്യക്തിബന്ധങ്ങളും പ്രാദേശിക പ്രതിസന്ധികളും അവയുടെ ഘടനയെ സ്വാധീനിച്ചു. റോമാ ലേഖനം അതിൽനിന്നു വ്യത്യസ്തമാണ്. താൻ അതുവരെ സന്ദർശിക്കാത്ത ഒരു സഭയോട് പൗലോസ് തന്റെ സുവിശേഷബോധ്യം വിശാലമായും ക്രമബദ്ധമായും തുറന്നുവെക്കുന്നു. പാപം, നീതീകരണം, കൃപ, വിശ്വാസം, പുതിയ ജീവിതം, യിസ്രായേലിന്റെ സ്ഥാനം, സഭയുടെ ജീവിതം, സൃഷ്ടിയുടെ പ്രത്യാശ — ക്രിസ്തീയ സുവിശേഷത്തിന്റെ വലിയ ഭൂപടം ഇവിടെ തുറക്കപ്പെടുന്നു. “മറ്റെല്ലാ പുസ്തകങ്ങളും നഷ്ടപ്പെട്ടാലും റോമാ ലേഖനം മാത്രം ശേഷിച്ചാൽ ക്രിസ്തീയ സന്ദേശത്തിന്റെ ഹൃദയം തിരിച്ചറിയാൻ കഴിയും” എന്ന അതിശയോക്തിപരമായ വിലയിരുത്തൽപോലും ഈ ലേഖനത്തിന്റെ സമഗ്രതയെ സൂചിപ്പിക്കാനാണ്. ഇത് വിശുദ്ധ പൗലോസ് ഹൃദയം തുറന്നെഴുതിയ രേഖയും, ആശയങ്ങളുടെ ആവിഷ്കാരവും, പ്രത്യാശയുടെ മഹാസൗധവുമാണ്.

രണ്ടായിരം വർഷങ്ങളുടെ സ്വാധീന

റോമാ ലേഖനം രണ്ടായിരം വർഷങ്ങളായി സഭയുടെ ചിന്തയെയും ആരാധനയെയും നവീകരണപ്രസ്ഥാനങ്ങളെയും ആഴത്തിൽ സ്വാധീനിച്ചു. വിശുദ്ധ ജോൺ ക്രിസോസ്റ്റം ഉൾപ്പെടെയുള്ള സഭാപിതാക്കന്മാർ അതിനെ വിശദമായി വ്യാഖ്യാനിച്ചു. വിശുദ്ധ അഗസ്തീനോസിന്റെ മാനസാന്തരാനുഭവത്തിൽ റോമർ പതിമൂന്നാം അധ്യായം നിർണായകമായി. മാർട്ടിൻ ലൂഥർ, ജോൺ കാൽവിൻ, ജോൺ വെസ്ലി തുടങ്ങിയവരുടെ ദൈവശാസ്ത്രബോധത്തിലും ആത്മീയ ജാഗരണത്തിലും ഈ ലേഖനം ശക്തമായി പ്രവർത്തിച്ചു. ഇത് ഒരു പ്രത്യേക സഭാവിഭാഗത്തിന്റെ മാത്രം ഗ്രന്ഥമല്ല. കിഴക്കിന്റെയും പടിഞ്ഞാറിന്റെയും സഭകൾ, പുരാതന പിതാക്കന്മാരും നവീകരണകാല ദൈവശാസ്ത്രജ്ഞരും, പ്രസംഗകരും സാധാരണ വിശ്വാസികളും — എല്ലാവരും വീണ്ടും വീണ്ടും ഇതിലേക്കു മടങ്ങിവന്നു. ഓരോ കാലത്തോടും പുതിയതായി സംസാരിക്കാനുള്ള ആത്മീയ ആഴം ഇതിനുണ്ട്. പാഠം, പൂർവപാഠം, പശ്ചാത്തലം, ശ്രോതാക്കൾ ഒരു തിരുവെഴുത്തുപാഠം ശരിയായി പഠിക്കാൻ നാലു കാര്യങ്ങൾ ഒരുമിച്ചു ശ്രദ്ധിക്കണം: പാഠം, പൂർവപാഠം, പശ്ചാത്തലം, ശ്രോതാക്കളോടുള്ള പ്രസക്തി. വാക്കുകൾ മാത്രം വായിച്ചാൽ മതിയാവില്ല; അവ ആരാണ് എഴുതിയത്, ഏതു ചരിത്രഘട്ടത്തിലാണ് എഴുതിയത്, ആദ്യമായി ആരാണ് കേട്ടത്, ആ വാക്കുകൾ അവരുടെ ജീവിതത്തിൽ എന്തു ചെയ്തു — ഇവയും മനസ്സിലാക്കണം. റോമാ ലേഖനത്തിന്റെ പശ്ചാത്തലത്തിൽ ക്ലോഡിയസ് ചക്രവർത്തിയുടെ കാലത്തെ യഹൂദ പുറത്താക്കൽ, നീറോയുടെ അധികാരാരോഹണം, റോമൻ മഹാനഗരത്തിന്റെ സാമൂഹികഘടന, പാക്സ് റൊമാനയുടെ രാഷ്ട്രീയ സമാധാനം, പൗലോസിന്റെ പടിഞ്ഞാറോട്ടുള്ള മിഷൻദർശനം എന്നിവ പ്രധാനമാണ്.

ക്ലോഡിയസിന്റെ കല്പന

റോമിന്റെ നാലാമത്തെ ചക്രവർത്തിയായ ക്ലോഡിയസിന്റെ ഭരണകാലത്ത്, ഏകദേശം ക്രി.വ. 49-ൽ, യഹൂദന്മാർക്കു റോമിൽനിന്നു പുറത്തുപോകേണ്ടിവന്നു. “ക്ലോഡിയസ് എല്ലാ യഹൂദന്മാരും റോം വിട്ടുപോകണമെന്നു കല്പിച്ചതിനാൽ” അക്വിലാവും പ്രിസ്കില്ലയും ഇറ്റലിയിൽനിന്നു കൊരിന്തിൽ എത്തിയതായി അപ്പൊസ്തലപ്രവൃത്തികൾ 18:2 പറയുന്നു. പുതിയനിയമ സംഭവങ്ങളുടെ കാലക്രമം നിർണയിക്കാൻ ഈ സൂചന ഏറെ വിലപ്പെട്ടതാണ്. റോമൻ ചരിത്രകാരനായ സുവെറ്റോണിയസ് “ക്രെസ്റ്റുസിന്റെ പ്രേരണയാൽ” യഹൂദന്മാർ നിരന്തരം കലഹിച്ചുവെന്നു രേഖപ്പെടുത്തുന്നു. ആ പരാമർശം ക്രിസ്തുവിനെക്കുറിച്ചുള്ള തർക്കങ്ങളെ സൂചിപ്പിക്കാമെന്നു പല ചരിത്രകാരന്മാരും കരുതുന്നു; എന്നാൽ അതിനെ ഉറപ്പായ തെളിവായി കാണരുത്. പെന്തക്കോസ്ത് ദിനത്തിൽ റോമിൽനിന്നുള്ള സന്ദർശകർ ഉണ്ടായിരുന്നതായി അപ്പൊസ്തലപ്രവൃത്തികൾ 2:10 പറയുന്നു. അതിനാൽ ഒരു അപ്പൊസ്തോലന്റെ ഔദ്യോഗിക സഭാസ്ഥാപനത്തിനു മുമ്പുതന്നെ ക്രിസ്തുവിനെക്കുറിച്ചുള്ള വാർത്ത റോമിലെത്തിയിരിക്കാം. യേശുവാണ് മശിഹാ എന്നും പഴയനിയമ പ്രത്യാശകൾ അവനിൽ നിവൃത്തിയായി എന്നുമുള്ള സന്ദേശം യഹൂദ സമൂഹത്തിൽ വലിയ വാദങ്ങൾക്കു വഴിവെച്ചിരിക്കാം. അധികാരികൾക്കു മതവ്യത്യാസങ്ങളുടെ സൂക്ഷ്മതയെക്കാൾ പ്രധാനം നഗരത്തിലെ ക്രമസമാധാനമായിരുന്നു. കലഹം അടക്കാനുള്ള മാർഗമായി സമൂഹത്തെ മുഴുവൻ പുറത്താക്കുക എന്ന ക്രൂരമായ ഭരണനടപടി സ്വീകരിക്കപ്പെട്ടു. നീറോയും മടങ്ങിവന്ന വിശ്വാസികളും ക്ലോഡിയസ് ക്രി.വ. 54-ൽ മരിച്ചപ്പോൾ അഗ്രിപ്പിനയുടെ മകനും ക്ലോഡിയസിന്റെ ദത്തു പുത്രനുമായ നീറോ, ചക്രവർത്തിയായി. ഭരണത്തിന്റെ ആദ്യകാലങ്ങളിൽ ഒരു പുതിയ തുടക്കത്തിന്റെ പ്രതീതിയുണ്ടായി. പുറത്താക്കൽ കല്പന പ്രാബല്യം നഷ്ടപ്പെട്ടതോടെ യഹൂദന്മാരും യഹൂദക്രിസ്ത്യാനികളും റോമിലേക്കു മടങ്ങിവന്നു. മടങ്ങിയെത്തിയപ്പോൾ വർഷങ്ങളായി തങ്ങൾ വിട്ടുപോയ വീടുകളും വ്യാപാരസ്ഥലങ്ങളും സാമൂഹികബന്ധങ്ങളും മാറിയിരുന്നു. അതിനിടെ യഹൂദേതര വിശ്വാസികൾ സഭയുടെ ജീവിതത്തിൽ കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. അതുകൊണ്ട് മടങ്ങിയെത്തിയ യഹൂദക്രിസ്ത്യാനികളും റോമിൽ തുടർന്ന യഹൂദേതര ക്രിസ്ത്യാനികളും തമ്മിൽ സ്വത്വം, ഭക്ഷണരീതികൾ, വിശുദ്ധദിവസങ്ങൾ, ന്യായപ്രമാണം തുടങ്ങിയ വിഷയങ്ങളിൽ പുതിയ സംഘർഷങ്ങൾ ഉടലെടുത്തു. റോമർ 14–15 ഈ പശ്ചാത്തലത്തിൽ വായിക്കുമ്പോൾ അതിന്റെ ഇടയപരമായ ആഴം കൂടുതൽ വ്യക്തമാകും.

മഹാനഗരത്തിന്റെ നിഴലുകളിൽ ജീവിച്ച സഭ

ഒന്നാം നൂറ്റാണ്ടിലെ റോം, സാമ്രാജ്യത്തിന്റെ മഹാനഗരമായിരുന്നു. ജനസംഖ്യയെക്കുറിച്ചുള്ള കണക്കുകൾ വ്യത്യസ്തമാണെങ്കിലും, അതിൽ വലിയൊരു വിഭാഗം അടിമകളോ സ്വാതന്ത്ര്യം ലഭിച്ച മുൻ അടിമകളോ ആയിരുന്നുവെന്നതു വ്യക്തമാണ്. സമ്പന്നരുടെ ഭവനങ്ങൾക്കൊപ്പം “ഇൻസുലേ” എന്നു വിളിച്ചിരുന്ന ബഹുനില താമസകെട്ടിടങ്ങളും നഗരത്തിന്റെ മുഖമുദ്രയായിരുന്നു. തീപിടിത്തം, തകർച്ച, വെള്ളത്തിന്റെ കുറവ്, തിരക്ക്, രോഗം, പ്രാദേശിക അതിക്രമം എന്നിവ ദരിദ്രരുടെ നിത്യജീവിതത്തെ ഭീഷണിപ്പെടുത്തി. റോമിലെ സഭ ഭീമമായ ഒരു ദേവാലയക്കെട്ടിടത്തിൽ ഒന്നിച്ചിരുന്നില്ല; വീടുകളിലും ചെറിയ കൂട്ടായ്മകളിലുമായിരുന്നു അവർ കൂടിയിരുന്നത്. റോമർ 16-ൽ പൗലോസ് അഭിവാദ്യം ചെയ്യുന്ന പേരുകൾ ഈ ബന്ധജാലത്തിന്റെ ജീവനുള്ള സാക്ഷ്യമാണ്. ശക്തിയുടെയും സമ്പത്തിന്റെയും നഗരത്തിനുള്ളിൽ ആരാലും ശ്രദ്ധിക്കപ്പെടാത്തവരായി തോന്നിയ ചെറുകൂട്ടങ്ങൾ ദൈവത്തിന്റെ പുതിയ കുടുംബമായി ജീവിച്ചു.

പാക്സ് റൊമാന: കരുണയില്ലാത്ത സമാധാന

ക്രിസ്തുവർഷത്തിന്റെ ആദ്യ നൂറ്റാണ്ടുകൾ “പാക്സ് റൊമാന” — റോമൻ സമാധാനം — എന്ന പേരിൽ അറിയപ്പെടുന്നു. കള്ളന്മാരെയും കടൽക്കൊള്ളക്കാരെയും അമർച്ച ചെയ്തതും, റോഡുകളും തുറമുഖങ്ങളും സംരക്ഷിച്ചതും, യാത്രയും വ്യാപാരവും എളുപ്പമാക്കിയതും സത്യമാണ്. എന്നാൽ ഈ സമാധാനം പലപ്പോഴും നീതിയുടെയും കരുണയുടെയും ഫലമായിരുന്നില്ല; എതിർപ്പുകളെ ഇരുമ്പുമുഷ്ടികൊണ്ട് അടിച്ചമർത്തിയ അധികാരത്തിന്റെ ക്രമമായിരുന്നു. റോമിന്റെ ദയാരഹിതമായ സമാധാനത്തിനെതിരെ പൗലോസ് ദൈവത്തിൽനിന്നുള്ള ദയാപൂർണമായ സമാധാനം പ്രസംഗിക്കുന്നു. സാമ്രാജ്യം ആയുധത്താൽ ക്രമം ഉറപ്പിച്ചു; സുവിശേഷമാകട്ടെ ശത്രുക്കളെ അനുരഞ്ജിപ്പിച്ച് ഒരു പുതിയ മനുഷ്യകുടുംബം സൃഷ്ടിക്കുന്നു. അതുകൊണ്ട് റോമാ ലേഖനത്തിലെ സമാധാനം രാഷ്ട്രീയ നിശ്ശബ്ദതയല്ല; ദൈവത്തോടുള്ള അനുരഞ്ജനവും പരസ്പര സ്വീകരണവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ്.

എല്ലാ വഴികളും റോമിലേക്ക്

“എല്ലാ വഴികളും റോമിലേക്കു നയിക്കുന്നു” എന്ന പഴഞ്ചൊല്ലിനു പിന്നിൽ സാമ്രാജ്യത്തിന്റെ വിപുലമായ റോഡ് ശൃംഖലയുണ്ട്. കല്ലുപാകിയ ആ പാതകൾ സൈന്യത്തിനും ഭരണത്തിനും വ്യാപാരത്തിനുമായി നിർമ്മിച്ചതായിരുന്നു. എന്നാൽ സുവിശേഷദൂതന്മാരും ആ അടിസ്ഥാനസൗകര്യം ഉപയോഗപ്പെടുത്തി: അധികാരം നിയന്ത്രണത്തിനായി തീർത്ത വഴികളിലൂടെ പൗലോസ് സ്വാതന്ത്ര്യത്തിന്റെ സന്ദേശം കൊണ്ടുപോയി. പൗലോസിന്റെ ദൗത്യയാത്രകൾ കഷ്ടത നിറഞ്ഞവയായിരുന്നു. അടികളും തടവും കപ്പൽച്ചേതവും, നദിയിലും കടലിലും കള്ളന്മാരാലും സഹോദരന്മാരെന്നു നടിച്ചവരാലും ഉണ്ടായ ആപത്തുകളും, വിശപ്പും ദാഹവും ശീതവും നഗ്നതയും അദ്ദേഹംതന്നെ വിവരിക്കുന്നു. ശരീരം ക്ഷയിച്ചെങ്കിലും ആത്മാവിലെ തീക്ഷ്ണത അണഞ്ഞില്ല; സുവിശേഷം ഇതുവരെ കേൾക്കാത്ത പ്രദേശങ്ങളിലേക്കു പോകണമെന്ന ആഗ്രഹം അവസാനഘട്ടത്തിലും അദ്ദേഹത്തെ മുന്നോട്ടു നയിച്ചു.

വിസ്മൃതരായ പ്രശസ്തരും ഓർമ്മിക്കപ്പെടുന്ന വിശ്വാസികളു

നീറോ തന്റെ ജനപ്രീതി വളർത്താൻ ഉത്സവങ്ങളും നാടകങ്ങളും കായികവിനോദങ്ങളും സംഘടിപ്പിച്ചു. റോമൻ വിനോദസംസ്കാരത്തിൽ ഗ്ലാഡിയേറ്റർ പോരാട്ടങ്ങളും മൃഗവേട്ടകളും മരണത്തിലേക്കു നയിക്കുന്ന പ്രകടനങ്ങളും ഉണ്ടായിരുന്നു. അന്നത്തെ വേദികളിൽ കൈയടി നേടിയ പല കലാകാരന്മാരുടെയും കായികതാരങ്ങളുടെയും പേരുകൾ ചരിത്രത്തിന്റെ ഇരുളിൽ മറഞ്ഞുപോയി. എന്നാൽ ഇരുണ്ട താമസമുറികളിൽ, വെള്ളത്തിനും സുരക്ഷയ്ക്കും വേണ്ടി കഷ്ടപ്പെട്ട്, ചെറുകൂട്ടങ്ങളായി പ്രാർത്ഥിച്ച വിശ്വാസികളുടെ പേരുകൾ ഇന്നും റോമർ 16-ൽ വായിക്കപ്പെടുന്നു. ലോകം അവരെ ശ്രദ്ധിച്ചില്ലെങ്കിലും ദൈവത്തിന്റെ വചനം അവരുടെ സ്മരണ കാത്തു. “അവരുടെ ഓർമ്മ നിത്യമായിരിക്കട്ടെ” എന്നു സഭ പ്രാർത്ഥിക്കുമ്പോൾ പ്രശസ്തിയെക്കുറിച്ചുള്ള ലോകത്തിന്റെ കണക്കുകൂട്ടലുകൾ മറിഞ്ഞുപോകുന്നു.

സ്പെയിനിലേക്കുള്ള ദർശനം

കിഴക്കൻ മെഡിറ്ററേനിയൻ പ്രദേശത്തെ തന്റെ ദൗത്യത്തിന്റെ ഒരു ഘട്ടം പൂർത്തിയായതായി കണ്ട പൗലോസ് പടിഞ്ഞാറോട്ട്, സ്പെയിനിലേക്കു പോകാൻ ആഗ്രഹിച്ചു. ആ യാത്രയിൽ റോമിലെ സഭയെ സന്ദർശിക്കാനും അവരുടെ കൂട്ടായ്മയും സഹായവും സ്വീകരിക്കാനും അദ്ദേഹം പ്രതീക്ഷിച്ചു. അതിനാൽ റോമാ ലേഖനം ഒരു പരിചയപ്പെടുത്തലും ദൈവശാസ്ത്രസാക്ഷ്യവും മിഷൻ പങ്കാളിത്തത്തിനുള്ള ക്ഷണവുമാണ്. തന്റെ സുവിശേഷത്തിന്റെ ഉള്ളടക്കം വ്യക്തമാക്കാനും യഹൂദ–യഹൂദേതര വിശ്വാസികളെ ഏകീകരിക്കാനും ഭാവിദൗത്യത്തിന് അവരുടെ സഹകരണം നേടാനും ഈ കത്ത് സഹായിക്കണമെന്നായിരുന്നു പ്രതീക്ഷ. അതുകൊണ്ടാണ് വ്യക്തിപരമായ അഭിവാദ്യങ്ങളും വിശാലമായ ദൈവശാസ്ത്രവാദവും പ്രായോഗികമായ സഭാജീവിത നിർദേശങ്ങളും ഒരേ ലേഖനത്തിൽ ചേരുന്നത്.

സമ്മർദ്ദത്തിനിടയിലെ പ്രത്യാശ

പീഡനം മനുഷ്യന്റെ ശരീരത്തെ മാത്രമല്ല, ചിന്തയെയും പ്രതിരോധശേഷിയെയും തകർക്കുന്നു. അതികഠിനമായ സമ്മർദ്ദത്തിൽ ഒരാൾ താൻ വിശ്വസിക്കാത്ത കാര്യങ്ങൾപോലും സമ്മതിച്ചുപോകാം. ഒന്നാം നൂറ്റാണ്ടിലെ റോമൻ വിശ്വാസികൾ സാമൂഹിക അരക്ഷിതത്വം, സാമ്പത്തിക കഷ്ടത, മതപരമായ സംശയം, ഭരണകൂടത്തിന്റെ ഭീഷണി എന്നിവയുടെ നടുവിലായിരുന്നു. അത്തരം ജനങ്ങൾക്ക് പൗലോസിന്റെ കത്ത് ആശ്വാസവും ധൈര്യവും പ്രത്യാശയും നൽകി. വളച്ചുകൊണ്ടിരിക്കുന്ന ഒരു കമ്പിക്കു താങ്ങാവുന്ന ഒരു പരിധിയുണ്ട്; പരിധി കടന്നാൽ അത് ഒടിയും. “ഞങ്ങൾ ഒടിഞ്ഞുപോകുമോ?” എന്ന ഭയത്തിൽ നിൽക്കുന്ന വിശ്വാസികളോട് പരിശുദ്ധാത്മാവിന്റെ ശക്തിയാൽ പ്രത്യാശയിൽ സമൃദ്ധരാകാമെന്ന് പൗലോസ് പറയുന്നു. ദുഃഖത്തിന്റെ യാഥാർത്ഥ്യത്തെ നിഷേധിക്കുന്ന പ്രത്യാശയല്ല ഇത്; കഷ്ടതയിൽ സ്ഥിരതയും, സ്ഥിരതയിൽ പരീക്ഷാസിദ്ധതയും, പരീക്ഷാസിദ്ധതയിൽ പ്രത്യാശയും വളർത്തുന്ന കൃപയാണ്. കഷ്ടതയിൽ ഞങ്ങൾ പ്രശംസിക്കുന്നു; കഷ്ടത സ്ഥിരതയെയും സ്ഥിരത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്നു നാം അറിയുന്നു; പ്രത്യാശയോ ലജ്ജിപ്പിക്കുന്നില്ല. — റോമർ 5:3–5

മൂന്നു മഹാവിഷയങ്ങൾ

ഒന്ന്: നാം എന്താണ് പ്രാപിച്ചത്? മനുഷ്യൻ സ്വന്തം പ്രവൃത്തികളാൽ നേടിയതല്ല രക്ഷ; ക്രിസ്തുവിൽ ദൈവം ചെയ്ത പ്രവൃത്തിയാണ് അതിന്റെ അടിസ്ഥാനം. പാപത്തിന്റെ അടിമത്തത്തിൽനിന്നുള്ള വിടുതൽ, ദൈവത്തോടുള്ള സമാധാനം, പുത്രത്വം, പരിശുദ്ധാത്മാവിന്റെ ജീവൻ, വരാനിരിക്കുന്ന മഹത്വത്തിന്റെ പ്രത്യാശ — വിശ്വാസി കൃപയായി പ്രാപിച്ചതെന്തെന്നു പൗലോസ് വിവരിക്കുന്നു. രണ്ട്: സുവിശേഷത്തിന്റെ ശക്തി എന്താണ്? സുവിശേഷം ഒരു ആശയസംഹിത മാത്രമല്ല; മനുഷ്യനെ നീതീകരിക്കുകയും പുതുക്കുകയും ഒരു പുതിയ സമൂഹത്തിലേക്കു ചേർക്കുകയും ചെയ്യുന്ന ദൈവത്തിന്റെ പ്രവർത്തനശക്തിയാണ്. യഹൂദനും യവനനും, അടിമയ്ക്കും സ്വതന്ത്രനും, പുരുഷനും സ്ത്രീക്കും അതേ കൃപയുടെ വാതിൽ തുറക്കുന്നു. മൂന്ന്: പങ്കാളിത്തത്തിനുള്ള ക്ഷണം. റോമാ ലേഖനം “നരകാഗ്നിയിൽനിന്നു രക്ഷപ്പെടാനുള്ള മാർഗം” എന്ന ചുരുങ്ങിയ സന്ദേശത്തിൽ ഒതുങ്ങുന്നില്ല. ക്രിസ്തുവിന്റെ മരണത്തിലും ഉയിർപ്പിലും പങ്കുചേർന്നു പുതിയ ജീവിതത്തിൽ നടക്കാനും, ശരീരത്തെ ജീവനുള്ള യാഗമായി സമർപ്പിക്കാനും, പരസ്പരം സ്വീകരിക്കാനും, സൃഷ്ടിയുടെ പുതുക്കലിനായി പ്രത്യാശയോടെ കാത്തിരിക്കാനും അതു ക്ഷണിക്കുന്നു.

തിരശീല നീങ്ങുന്ന പ്രത്യാശ

യേശുവിന്റെ മരണത്തിൽ യെരൂശലേം ദൈവാലയത്തിന്റെ തിരശീല ചീന്തപ്പെട്ടത് ദൈവസന്നിധിയിലേക്കുള്ള വഴി തുറന്നതിന്റെ അടയാളമാണ്. റോമർ എട്ടാം അധ്യായം ഈ പ്രത്യാശയെ സകല സൃഷ്ടിയിലേക്കും വികസിപ്പിക്കുന്നു. ഇപ്പോൾ ദൃശ്യമായ ലോകം വേദനയിലും നശ്വരതയിലും കഴിയുന്നു; എങ്കിലും ദൈവമക്കളുടെ മഹത്വസ്വാതന്ത്ര്യത്തിൽ പങ്കുചേരുന്ന ദിവസത്തിനായി സൃഷ്ടി ആകാംക്ഷയോടെ കാത്തിരിക്കുന്നു. അതിനാൽ ക്രിസ്തീയ പ്രത്യാശ ഭൂമിയിൽനിന്നു രക്ഷപ്പെട്ടോടാനുള്ള ആഗ്രഹമല്ല; ദൈവം സൃഷ്ടിയെ പുതുക്കുകയും മറഞ്ഞിരിക്കുന്ന മഹത്വം വെളിപ്പെടുത്തുകയും ചെയ്യുമെന്ന ഉറപ്പാണ്. റോമിലെ ഇരുണ്ട മുറികളിലിരുന്ന വിശ്വാസികൾക്ക് ഈ ദർശനം ലോകത്തിന്റെ താത്കാലിക പ്രഭാവത്തെ അതിജീവിക്കാൻ ശക്തി നൽകി.

മൂന്നു വ്യവസ്ഥകളും ക്രിസ്തുവിലെ സ്വാതന്ത്ര്യവും

ഒന്നാം നൂറ്റാണ്ടിലെ മനുഷ്യരെ പ്രധാനമായും മൂന്നു മഹാവ്യവസ്ഥകൾ സ്വാധീനിച്ചു: യഹൂദ മതവ്യവസ്ഥ, റോമൻ നിയമ–രാഷ്ട്രീയ വ്യവസ്ഥ, ഗ്രീക്ക് ദാർശനിക വ്യവസ്ഥ. ഒരാൾ മതപരമായ അഭിമാനത്തിൽ കുടുങ്ങിയിരിക്കാം; മറ്റൊരാൾ സാമ്രാജ്യത്തിന്റെ ശക്തിയെ രക്ഷയായി കാണാം; മറ്റൊരാൾ ജ്ഞാനത്തെ അന്തിമസത്യമായി കരുതാം. പൗലോസ് ഇവയുടെ മൂല്യം മുഴുവൻ നിഷേധിക്കുന്നില്ല; എന്നാൽ ഒന്നിനും മനുഷ്യനെ പാപത്തിൽനിന്നു മോചിപ്പിച്ചു പുതിയ സൃഷ്ടിയാക്കാൻ കഴിയില്ലെന്നു കാണിക്കുന്നു. ന്യായപ്രമാണം പാപത്തെ തിരിച്ചറിയിക്കുന്നു; ഭരണകൂടം പുറംക്രമം സംരക്ഷിക്കുന്നു; ദർശനം ചോദ്യങ്ങളെ മിനുക്കുന്നു. എന്നാൽ യഥാർത്ഥ സ്വാതന്ത്ര്യം നൽകുന്നത് ക്രിസ്തുവിൽ ദൈവം ചെയ്യുന്ന പുതുസൃഷ്ടിയാണ്.

രണ്ട്. ഈ ഗ്രന്ഥപരമ്പര

എന്തിനാണ് ഈ ഗ്രന്ഥങ്ങൾ

ഈ ലേഖനം അനേകരെ രൂപാന്തരപ്പെടുത്തി. അതേസമയം അനേകർ ഇതിനെ ഫലപ്രദമായി ആശയവിനിമയം ചെയ്യുന്നതിൽ പരാജയപ്പെട്ടു; ആ തെറ്റിദ്ധാരണ വരുത്തിയ നാശം ചെറുതല്ല. മൂന്നു വാക്കുകൾ പ്രത്യേകിച്ചും ജനപ്രിയ പ്രസംഗങ്ങളിൽ തിരിച്ചറിയാനാവാത്തവിധം വളച്ചൊടിക്കപ്പെട്ടു. കൃപ പാപത്തെ കണ്ടില്ലെന്നു നടിക്കുന്ന ഒരു ദൈവിക ഉദാരതയായി ചുരുക്കപ്പെട്ടു; അല്ലെങ്കിൽ അർഹത നേടിയവർക്കുള്ള പ്രതിഫലമാക്കപ്പെട്ടു — അതു കൃപയെ ഇല്ലാതാക്കുകയാണ്, കാരണം അർഹതയുള്ളവനു കൊടുക്കുന്നതിനു മറ്റൊരു പേരാണുള്ളത്. ദൈവകോപം ഒരു ദൈവിക ക്ഷോഭമായി — നമ്മുടെ പ്രകടനങ്ങളാൽ ശാന്തമാക്കേണ്ട ഒരു പൊട്ടിത്തെറിയായി — പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ ഉണ്ടായിരിക്കേണ്ട വിധത്തിലല്ലാത്ത സകലതിനുമെതിരെ അമർത്തിനിൽക്കുന്ന ദൈവനീതിയായിട്ടല്ല. കരുണയാകട്ടെ, ദൈവം പ്രവർത്തിക്കുന്ന സ്വഭാവമായിട്ടല്ല, ഏറെ പ്രയാസപ്പെട്ട് ദൈവത്തിൽനിന്നു പിടിച്ചെടുക്കേണ്ട ഒരു അപവാദമായി മാറി. ഈ വളച്ചൊടിക്കലുകളിൽനിന്ന് ഉണ്ടാകുന്നത് സ്വാതന്ത്ര്യത്തിനു പകരം ഭയവും, താഴ്മയ്ക്കു പകരം അഹങ്കാരവും ഉളവാക്കുന്ന ഒരു മതമാണ്: തന്റെ സ്ഥാനത്തെക്കുറിച്ച് ഭക്തൻ നിശ്ശബ്ദമായി ഉറപ്പുള്ളവനും, അയൽക്കാരന്റെ നാശത്തെക്കുറിച്ച് അതേ ഉറപ്പുള്ളവനുമായിരിക്കുന്ന ഒരു മതം. കൃത്യമായി അതിനെ പൊളിച്ചുകളയാനാണ് റോമാ ലേഖനം നിലകൊള്ളുന്നത്. അതിനെ അതു ചെയ്യാൻ അനുവദിക്കുകയാണ് ഈ ഗ്രന്ഥഗ്രന്ഥപരമ്പരയുടെ ധർമ്മം. അതുകൊണ്ട് ഈ പരമ്പരയുടെ ലക്ഷ്യം പുതുമയല്ല; പുനഃസ്ഥാപനമാണ് — സാധാരണ വിശ്വാസികളുടെ വിശ്വാസത്തെ വിശുദ്ധ പൗലോസ് വെച്ചിടത്തുതന്നെ വീണ്ടും ഉറപ്പിക്കുക, നമ്മുടെ ഉത്കണ്ഠകളിൽനിന്നു കൂട്ടിയോജിപ്പിച്ചെടുത്ത ഒരു ദൈവത്തിനു പകരം ആരാധനയ്ക്കു യോഗ്യനായ ദൈവത്തെ അവർക്കു തിരികെ നൽകുക.

**ഷിബു പീടിയേക്കൽ **

കേരളത്തിൽനിന്നും ഗൾഫിൽനിന്നും യൂറോപ്പിൽനിന്നും അമേരിക്കയിൽനിന്നും ചിതറിക്കൂടിയ ഒരു സഭയോട്, സന്ധ്യതോറും, പാസ്റ്റർ ഷിബു പീടിയേക്കൽ നൽകിയ പ്രബോധനങ്ങളാണ് ഇവ. ബോധ്യംകൊണ്ടും ദീർഘകാലത്തെ അധ്വാനംകൊണ്ടും അദ്ദേഹം ഒരു പൗലോസീയ ദൈവശാസ്ത്രജ്ഞനാണ്. ദൈവവചനത്തിനായി അദ്ദേഹം തന്റെ ജീവിതം സമർപ്പിച്ചു — ഒരു തൊഴിലായിട്ടല്ല, ഒരു വിളിയായിട്ട്; ഒരു മനുഷ്യനിൽനിന്നു മാത്രമല്ല, ഒരു കുടുംബത്തിൽനിന്നുകൂടി അത്തരമൊരു വഴി ആവശ്യപ്പെടുന്ന ത്യാഗങ്ങളോടെ. ഇതിൽ അദ്ദേഹത്തിന്റെ ഭാര്യ സ്വപ്നയും അഞ്ചു പെൺമക്കളും ഒപ്പം നിന്നു; അവരെ ഒഴിവാക്കി ഈ പ്രവൃത്തിയുടെ സത്യസന്ധമായ ഒരു വിവരണം സാധ്യമല്ല. പഠനത്തിനും പ്രബോധനത്തിനുമായി നൽകപ്പെട്ട മണിക്കൂറുകൾ, ആ വിലയ്ക്കു സമ്മതിച്ച ഒരു കുടുംബത്തിൽനിന്ന് എടുക്കപ്പെട്ടവയാണ്. അദ്ദേഹത്തിന്റെ പ്രബോധനത്തെ വേറിട്ടുനിർത്തുന്നത് വാഗ്ധോരണിയല്ല — അതു അദ്ദേഹത്തിനുണ്ടെങ്കിലും; പാണ്ഡിത്യവുമല്ല — അതും ഉണ്ടെങ്കിലും. ഈ ലേഖനത്തെ വളർത്തുമൃഗമാക്കാൻ അനുവദിക്കാത്ത വിസമ്മതമാണ് അത്. പൗലോസിന്റെ കുറ്റാരോപണത്തിനു പുറത്തുനിന്ന് അതിനെ അഭിനന്ദിക്കാൻ അദ്ദേഹം വായനക്കാരനെ അനുവദിക്കുന്നില്ല. ചൂണ്ടുന്ന വിരൽ അദ്ദേഹം തിരിച്ചുവെക്കുന്നു — ആദ്യം തന്റെ നേരെയും താൻ സ്നേഹിക്കുന്ന പാരമ്പര്യത്തിന്റെ നേരെയും.

പഴയ ആരോപണം

ഈ പ്രബോധനം എതിർപ്പു നേരിട്ടു എന്നത് ആരെയും അത്ഭുതപ്പെടുത്തേണ്ടതില്ല. നേരിട്ടില്ലായിരുന്നെങ്കിൽ അതായിരുന്നു അത്ഭുതം. ഇന്ന് ഉന്നയിക്കപ്പെടുന്ന ആരോപണം ശ്ലീഹായ്ക്കെതിരെ ഉന്നയിക്കപ്പെട്ട അതേ ആരോപണമാണ്; ഈ ഗ്രന്ഥങ്ങൾ എത്തിനിൽക്കുന്ന അതേ അധ്യായത്തിൽത്തന്നെ പൗലോസ് അതു രേഖപ്പെടുത്തിവെച്ചു: നന്മ വരേണ്ടതിന് തിന്മ ചെയ്ക എന്നു ഞങ്ങൾ പറയുന്നതായി ചിലർ ഞങ്ങളെ ദുഷിച്ചുപറയുന്നുവല്ലോ. അങ്ങനെയുള്ളവർക്കു വരുന്ന ശിക്ഷാവിധി ന്യായം തന്നെ. — റോമർ 3:8 പാപം വർധിച്ചിടത്തു കൃപ അതിലേറെ വർധിച്ചു എന്നു പൗലോസ് പറഞ്ഞു; അതു കേട്ടവർ ഉടനെ നിഗമനം ചെയ്തു — അല്ലെങ്കിൽ ആരോപിക്കുന്നത് സൗകര്യമായി കണ്ടു — അദ്ദേഹം പാപത്തിന് അനുമതി നൽകുകയാണെന്നും, വിശ്വാസികളെ ഇളക്കുകയാണെന്നും, ധാർമ്മിക നിയമത്തെ അലിയിച്ചുകളയുകയാണെന്നും. ആ ആരോപണത്തിന് അദ്ദേഹം മറുപടി പറയുന്നു — എന്നാൽ അതിനു കാരണമായ ഉപദേശത്തെ മയപ്പെടുത്താതെ. സുരക്ഷിതനെന്നു കരുതപ്പെടാൻവേണ്ടി അദ്ദേഹം ചെറിയൊരു കൃപ പ്രസംഗിക്കുന്നില്ല. ഇന്ന് അതേ സുവിശേഷം പ്രഘോഷിക്കുന്ന ആരും അതേ ആരോപണം കേൾക്കും. ഒരു മതപരമായ നേട്ടവും ഒരു മനുഷ്യനെ ദൈവസന്നിധിയിൽ യോഗ്യനാക്കുന്നില്ല എന്നു പറയുന്നത് മതഭക്തർ മതത്തിനെതിരായ ആക്രമണമായി കേൾക്കുന്നു. അർഹതയില്ലാത്തവർക്കാണ് കൃപ നൽകപ്പെടുന്നത് എന്നു പറയുന്നത് പാപത്തോടുള്ള നിസ്സംഗതയായി കേൾക്കപ്പെടുന്നു. ദൈവത്തിന്റെ ന്യായവിധി അഭക്തരുടെമേൽ എന്നപോലെ ഭക്തരുടെമേലും പതിക്കുന്നു എന്ന് ഉറപ്പിച്ചുപറയുന്നത് ഭക്തർക്കെതിരായ ആക്രമണമായി കേൾക്കപ്പെടുന്നു. ഇവ പുതിയ തെറ്റിദ്ധാരണകളല്ല; ഏറ്റവും പഴയവയാണ്, ഈ ലേഖനംതന്നെ അവ രേഖപ്പെടുത്തുന്നു.

ആവശ്യമായ രണ്ടു വിശദീകരണങ്ങൾ

രണ്ടു നിലപാടുകൾ പ്രത്യേകിച്ചും വ്യാപകമായി തെറ്റായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാൽ, ഒരു വിവാദത്തിന്റെ നടുവിലല്ല, ഈ പരമ്പരയുടെ ആരംഭത്തിൽത്തന്നെ, ഷിബു പീടിയേക്കലിന്റെസ്വന്തം അർത്ഥത്തിൽ അവ വ്യക്തമായി പ്രസ്താവിക്കുന്നതാണ് ശരി. സകലത്തിന്റെയും പുനഃസ്ഥാപനത്തെക്കുറിച്ച് ഇവിടെ മുറുകെപ്പിടിക്കുന്ന ഉപദേശം സകലത്തിന്റെയും പുനഃസ്ഥാപനമാണ് — ഗ്രീക്ക് പിതാക്കന്മാർ അപ്പോക്കാറ്റസ്റ്റാസിസ് എന്നു വിളിച്ചത്; അപ്പൊസ്തലപ്രവൃത്തികൾ മൂന്നാം അധ്യായത്തിൽ വിശുദ്ധ പത്രോസ് “ദൈവം ലോകാരംഭംമുതൽ തന്റെ വിശുദ്ധ പ്രവാചകന്മാരുടെ വായാൽ അരുളിച്ചെയ്ത സകലത്തിന്റെയും യഥാസ്ഥാനത്വത്തിന്റെ കാലം” എന്നു പ്രസംഗിച്ചത്. ഈ ലേഖനത്തിന്റെ എട്ടാം അധ്യായത്തിൽത്തന്നെ വെളിപ്പെടുത്തിയിരിക്കുന്ന പ്രത്യാശയാണത്: സൃഷ്ടിതന്നെ നാശത്തിന്റെ അടിമത്തത്തിൽനിന്നു ദൈവമക്കളുടെ മഹത്വസ്വാതന്ത്ര്യത്തിലേക്കു വിടുവിക്കപ്പെടും. ദൈവം സകലവും പുതുതാക്കുമെന്നു സഭ പ്രാർത്ഥിക്കുമ്പോൾ പ്രാർത്ഥിക്കുന്നതും അതുതന്നെ. ഇത് സാർവത്രിക രക്ഷ എന്ന പേരിൽ ജനപ്രിയമായി അറിയപ്പെടുന്ന ഉപദേശത്തിനു തുല്യമല്ല; ഇവ രണ്ടും കൂട്ടിക്കുഴയ്ക്കരുത്. ഒന്ന്, ദൈവത്തിന്റെ സ്വഭാവത്തിലും അന്തിമ വിജയത്തിലും അടിസ്ഥാനപ്പെട്ട ഒരു പ്രത്യാശയാണ് — ഭയഭക്തിയോടെയും അഹങ്കാരമില്ലാതെയും മുറുകെപ്പിടിക്കുന്നത്; ദൈവത്തിന്റെ രഹസ്യമായ ന്യായവിധികൾ അറിയാമെന്നു നടിക്കുകയോ ഒരു ആത്മാവിന്റെയും വിധിയെക്കുറിച്ച് വിധിപ്രസ്താവിക്കുകയോ ചെയ്യാത്തത്. മറ്റേത്, മനുഷ്യന്റെ തീരുമാനത്തിന് ഒടുവിൽ ഒരു പ്രാധാന്യവുമില്ല എന്ന ഉറപ്പിച്ചുപറയലാണ്; അതു മാനസാന്തരത്തെ അർത്ഥശൂന്യമാക്കുകയും ക്രൂശിനെ അനാവശ്യമാക്കുകയും ചെയ്യുന്നു. ദൈവം സകലത്തിലും സകലവുമാകുമെന്നു പ്രത്യാശിക്കുന്നത്, ഒന്നും അപകടത്തിലല്ല എന്നു പ്രഖ്യാപിക്കലല്ല. ഈ വ്യത്യാസത്തിനു പ്രാധാന്യമുണ്ട്, അതിനു പുരാതനമായ അടിസ്ഥാനവുമുണ്ട്. സഭ വിശുദ്ധനും പിതാവുമായി ആദരിക്കുന്ന നിസ്സായിലെ വിശുദ്ധ ഗ്രിഗോറിയോസ് സകലത്തിന്റെയും പുനഃസ്ഥാപനം മുറുകെപ്പിടിച്ചു; ഒറിജനുമായി ബന്ധപ്പെടുത്തുന്ന ഊഹാത്മക വ്യവസ്ഥ പിന്നീട് വിലക്കപ്പെട്ടു. അത്തരമൊരു വ്യത്യാസം നിർണയിക്കേണ്ടിവന്നു എന്നതുതന്നെ ഇത് തർക്കവിഷയമായ ഭൂമിയാണെന്നു കാണിക്കുന്നു; വായനക്കാർ അതറിയേണ്ടതുമാണ്. എന്നാൽ തർക്കവിഷയമായ ഭൂമി നിഷിദ്ധമായ ഭൂമിയല്ല; സഭയുടെ പാരമ്പര്യത്തിനുള്ളിൽ മുറുകെപ്പിടിക്കുന്ന ഒരു പ്രത്യാശയെ ന്യായവിധിയുടെ നിഷേധമെന്നപോലെ വികൃതമാക്കി അവതരിപ്പിക്കരുത്.

യിസ്രായേലിന്റെ ദൈവത്തെക്കുറിച്ച്

രണ്ടാമത്തെ തെറ്റിദ്ധാരണ, യിസ്രായേലിന്റെ ദൈവത്തെക്കുറിച്ചു പറയുമ്പോൾ ഷിബു പീടിയേക്കൽ വരുത്തുന്ന വേർതിരിവിനെ സംബന്ധിച്ചാണ്. ഇത് പഴയ തിരുവെഴുത്തുകളുടെ ദൈവത്തെ ക്രിസ്തുവിൽ വെളിപ്പെട്ട ദൈവത്തിനെതിരെ നിർത്തുന്നു എന്നു ചിലർ സൂചിപ്പിച്ചിട്ടുണ്ട്. അതു തീർത്തും അങ്ങനെയല്ല; ആ സൂചന ദൃഢമായി നിരാകരിക്കപ്പെടേണ്ടതാണ്. ഇവിടെ വരുത്തുന്ന വേർതിരിവ് രണ്ടു ദൈവങ്ങൾ തമ്മിലുള്ളതല്ല. ജീവനുള്ള ദൈവവും മനുഷ്യർ നിർമ്മിക്കുന്ന ദൈവസങ്കൽപ്പങ്ങളും തമ്മിലുള്ളതാണ് — ഈ പഠനങ്ങൾ ആദ്യ ക്ലാസ്സുമുതൽ ഊന്നിപ്പറയുന്ന, സത്യദൈവവും “ദൈവമല്ലാത്തതും” തമ്മിലുള്ള വ്യത്യാസം: കൈവശപ്പെടുത്താനും വിശദീകരിക്കാനും നിയന്ത്രിക്കാനും കഴിയുന്ന, നമ്മുടെ സ്വന്തം നീതിയെ ഉറപ്പിക്കാൻ ഉപയോഗിക്കാവുന്ന ദൈവം. യിസ്രായേലിന് വെളിപ്പാട് നൽകപ്പെട്ടു; എന്നാൽ ഒരു വെളിപ്പാട് ഉണ്ടായിരിക്കുന്നത് ദൈവത്തെ കൈവശമാക്കുന്നതിനു തുല്യമല്ല. ദൈവത്തിന്റെ അരുളപ്പാടുകൾ കൈയിൽ വെച്ചുകൊണ്ടുതന്നെ ഒരു ജനത നിർമ്മിതമായ ഒരു ബിംബത്തിൽ ചാരിനിൽക്കാം. അതാണ് രണ്ടും മൂന്നും അധ്യായങ്ങളിലെ പൗലോസിന്റെ സ്വന്തം വാദം; ഒരു യഹൂദൻ താൻ വളർന്ന പാരമ്പര്യത്തിനുനേരെ തിരിച്ചുവെക്കുന്ന വാദം. ഈ പരമ്പരയുടെ ഉപദേശം പുരാതനവും അപ്പൊസ്തോലികവുമായ വിശ്വാസംതന്നെയാണ്: ഏകദൈവം, സർവ്വശക്തനായ പിതാവ്, ആകാശത്തിന്റെയും ഭൂമിയുടെയും ദൃശ്യവും അദൃശ്യവുമായ സകലത്തിന്റെയും സ്രഷ്ടാവ് — അബ്രാഹാമിന്റെയും ഇസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവുതന്നെ. പഴയനിയമം തള്ളിക്കളയുന്നില്ല; അതിന്റെ ദൈവത്തെ നിഷേധിക്കുന്നുമില്ല. തള്ളിക്കളയുന്നത് ആ ദൈവത്തെ ഒരു ഗോത്രദൈവമായോ, മതത്തിന്റെ ചിഹ്നമായോ, മനുഷ്യന്റെ സ്വയനീതീകരണത്തിന്റെ ഉപകരണമായോ ചുരുക്കുന്നതിനെയാണ്. ഈ പഠനങ്ങൾ ആവർത്തിച്ചു പറയുന്നതുപോലെ: നാം ന്യായപ്രമാണത്തെ തള്ളിക്കളയുകയല്ല, അതിനെ ശരിയായി മനസ്സിലാക്കുകയാണ്.

സഭയുടെ ഓർമ്മയ്ക്കുള്ളിൽ വായിക്കുക

ഇവിടെ നൽകുന്ന വായനയെ വേറിട്ടുനിർത്തുന്ന മറ്റൊന്നുകൂടിയുണ്ട്. നമുക്കുമുമ്പ് ആരും ഇതു വായിച്ചിട്ടില്ലാത്തതുപോലെയല്ല നാം ഈ ലേഖനത്തിലേക്കു വരുന്നത്. മറ്റേതൊരു പുസ്തകത്തെക്കാളും അധികം വ്യാഖ്യാനങ്ങൾ സഭാപിതാക്കന്മാർ റോമാ ലേഖനത്തിന് എഴുതി; അവർ ഈ താളുകളിൽ ജീവനുള്ള ശബ്ദങ്ങളായി കടന്നുവരുന്നു — ഒറിജൻ, അംബ്രോസിയാസ്റ്റർ, സെവേറിയൻ, അഗസ്റ്റിൻ, തിയോഡറെറ്റ്, ക്രിസോസ്റ്റം, കൂറിലോസ് — ചിലപ്പോൾ യോജിച്ചും ചിലപ്പോൾ വിയോജിച്ചും; അവരെ തൂക്കിനോക്കാൻ വായനക്കാരനെ ക്ഷണിക്കുകയും ചെയ്യുന്നു. ഇത് ഒരു ആരാധനാപാരമ്പര്യത്തിനുള്ളിൽനിന്നാണ് വായിക്കപ്പെടുന്നത്. നമ്മുടെ പിതാക്കന്മാർ എല്ലാ യാമപ്രാർത്ഥനകളിലും ചേർത്ത അമ്പത്തൊന്നാം സങ്കീർത്തനം; ദിവസം ഏഴു പ്രാവശ്യം ചൊല്ലുന്ന വിശ്വാസപ്രമാണം; കുറിയേലായ്സോൻ; വിശുദ്ധ കുർബാനയുടെ സമാപനത്തിൽ “എനിക്കുവേണ്ടിയും പ്രാർത്ഥിക്കണം” എന്നു ജനത്തോടു പറയുന്ന വൈദികൻ — ഇവ പഠനത്തിനു ചുറ്റുമുള്ള അലങ്കാരങ്ങളല്ല. ഇവ ഇതിനകം പാടിക്കഴിഞ്ഞ അതേ ദൈവശാസ്ത്രമാണ്. നമുക്ക് അതു വാദിക്കാൻ കഴിയുന്നതിനു വളരെ മുമ്പുതന്നെ സഭ അതു പ്രാർത്ഥിച്ചുകൊണ്ടിരുന്നു: നീ സ്രഷ്ടാവും ഞാൻ സൃഷ്ടിയും; നീ യജമാനനും ഞാൻ ദാസനും; എന്നോടു കരുണയായിരിക്കേണമേ.

അധ്യായങ്ങളെ മറക്കുക; സാവധാനം പോകുക

ഇനി വരുന്നത് എങ്ങനെ വായിക്കണം എന്നതിനെക്കുറിച്ച് ഒരു വാക്ക്. വിശുദ്ധ പൗലോസ് അധ്യായങ്ങളായി എഴുതിയില്ല. നാം ഉപയോഗിക്കുന്ന വിഭജനങ്ങൾ പതിമൂന്നാം നൂറ്റാണ്ടിൽ ചേർക്കപ്പെട്ടതാണ്; പരാമർശത്തിന് സൗകര്യമാണെങ്കിലും അവ യഥാർത്ഥ നാശം വരുത്തിയിട്ടുണ്ട്. ഒരു അധ്യായം തീർന്നാൽ നാം നിർത്തുന്നു; മനസ്സിൽ ഒരു മതിൽ ഉയരുന്നു; ഒഴുകിക്കൊണ്ടിരുന്ന ഒരു വാദം പാതിവഴിയിൽ മുറിയുന്നു. എന്നാൽ രണ്ടാം അധ്യായം ആരംഭിക്കുന്നത് “അതുകൊണ്ട്” എന്ന വാക്കിലാണ്; മൂന്നാമത്തേത് ആരംഭിക്കുന്നത് ഒരു സംഭാഷണത്തിന്റെ തുടർച്ചയായി മാത്രം അർത്ഥമുള്ള ഒരു ചോദ്യത്തിലും. ഈ ലേഖനം ഒറ്റ വാദമാണ്; അങ്ങനെതന്നെ വായിക്കണം. അതുകൊണ്ട് ഈ ഗ്രന്ഥങ്ങൾ സാവധാനമാണ് നീങ്ങുന്നത് — ചില വായനക്കാർക്കു ക്ഷമ നഷ്ടപ്പെടുന്നത്ര സാവധാനം. ഒന്നാം ഭാഗം രണ്ട് അധ്യായങ്ങൾക്ക് പതിനാറു സെഷനുകൾ നൽകുന്നു. അത് കാര്യക്ഷമതയില്ലായ്മയല്ല; ആവശ്യമായ വേഗതയാണ്. റോമാ ലേഖനത്തിൽനിന്ന് ഒരു വാക്യം അടർത്തിയെടുത്ത് ഒറ്റയ്ക്കു ഉയർത്തിപ്പിടിച്ചാൽ, അതിന്റെ സ്ഥാനത്തുള്ള അർത്ഥത്തിന്റെ നേർവിപരീതമായിരിക്കും പലപ്പോഴും അതു നൽകുക.

എന്തു പ്രതീക്ഷിക്കണം

ഈ ലേഖനത്തെ ഗൗരവമായി എടുക്കുന്ന വായനക്കാരൻ ആശ്വസിപ്പിക്കപ്പെടുന്നതിനു മുമ്പ് അസ്വസ്ഥനാകുമെന്നു പ്രതീക്ഷിക്കണം; ആ അസ്വസ്ഥതയെ ലക്ഷ്യസ്ഥാനമായി തെറ്റിദ്ധരിക്കുകയുമരുത്. പൗലോസിന്റെ “ഇല്ല” എന്ന വാക്ക് ദൈവത്തിന്റെ അവസാനവാക്കല്ല; അത് ആവശ്യമായ നിലമൊരുക്കലാണ്. സ്വർഗ്ഗത്തിൽനിന്നു വെളിപ്പെടുന്ന കോപത്തോടെ ആരംഭിക്കുന്ന ഈ ലേഖനം സകലരുടെയുംമേലുള്ള കരുണയിൽ അവസാനിക്കുന്നു; ആ രണ്ടു ധ്രുവങ്ങൾക്കിടയിൽ യേശുക്രിസ്തുവിന്റെ ഉയിർപ്പു നിലകൊള്ളുന്നു — ഈ പഠനങ്ങൾ ആവർത്തിച്ചു പറയുന്നതുപോലെ, അവനിൽ അർദ്ധരാത്രിയും ഉച്ചവെയിലും ഒരുമിച്ചു ചേരുന്നു. ന്യായവിധി യഥാർത്ഥമാണ്, അത് ഒരു അപവാദവുമില്ലാതെ നമ്മുടെയെല്ലാം മേൽ പതിക്കുന്നു; എന്നാൽ അതല്ല അവസാനത്തേത്. അവസാനത്തേത് കൃപയാണ്. അതുകൊണ്ട് ഒരു മുന്നറിയിപ്പും ഒരു പ്രോത്സാഹനവും ഒരുമിച്ച്. ഈ താളുകൾക്കിടയിൽ എവിടെയെങ്കിലുംവെച്ച് നിങ്ങളുടെ സ്വന്തം നീതിയുടെ ചെറിയ ആത്മവിശ്വാസ വിളക്കുകൾ ഒന്നൊന്നായി കെട്ടുപോകുന്നുവെങ്കിൽ, പരിഭ്രമിക്കുകയോ പിന്തിരിയുകയോ അരുത്. ആ ഇരുട്ട് ശിക്ഷയല്ല; അതു കാഴ്ചയുടെ വ്യവസ്ഥയാണ്. നാം സ്വയം കത്തിച്ചുവെച്ച വിളക്കുകൾ കെടുമ്പോൾ മാത്രമാണ് മുകളിലെ ആ മഹാപ്രകാശനദി ഒടുവിൽ ദൃശ്യമാകുന്നത് — അതു എല്ലാ കാലവും അവിടെത്തന്നെ ഉണ്ടായിരുന്നു. രണ്ടായിരം വർഷം മുമ്പ് റോമിലെ വിശ്വാസികൾ ഇടുങ്ങിയ വഴികളിലും ഇരുണ്ട മുറികളിലും ഇരുന്നു വായിച്ച അതേ ലേഖനമാണ് നമുക്കും ലഭിച്ചിരിക്കുന്നത്. ഭീഷണികളുടെ രൂപം മാറിയിട്ടുണ്ടാകാം; എന്നാൽ ഭയവും വിഭജനവും മതാഭിമാനവും അധികാരത്തിന്റെ സമ്മർദ്ദവും പ്രത്യാശയുടെ ആവശ്യവും ഇന്നും മനുഷ്യജീവിതത്തിന്റെ ഭാഗമാണ്. അതുകൊണ്ട് റോമാ ലേഖനം പഴയൊരു ദൈവശാസ്ത്രരേഖയായി മാത്രം വായിക്കരുത്; നമ്മുടെ ചിന്തകളെയും ബന്ധങ്ങളെയും സഭാജീവിതത്തെയും ദൗത്യബോധത്തെയും പരിശോധിക്കുന്ന ജീവിക്കുന്ന വചനമായി വായിക്കണം. സാവധാനം വായിക്കുക. അവസാനംവരെ വായിക്കുക. ലേഖനത്തിനു പുറത്തുനിന്നല്ല, അതിനുള്ളിൽ നിൽക്കുന്ന ഒരാളായി വായിക്കുക. റോമിലെ ആദ്യവായനക്കാരുടെ കണ്ണുകളിൽ ഈ കത്ത് തെളിച്ച പ്രത്യാശയുടെ തിളക്കം നമ്മുടെ കണ്ണുകളിലും തെളിയട്ടെ; ക്രിസ്തുവിൽ സ്വതന്ത്രരായ പുതിയ മനുഷ്യരായി ജീവിക്കുവാൻ ഈ പഠനം നമ്മെ നയിക്കട്ടെ.